Monday 4 August 2014

ഹിരോഷിമദിനം വീണ്ടുമെത്തുമ്പോള്‍...

ഹിരോഷിമയില്‍ വര്‍ഷിച്ച അണുബോംബ് ലിറ്റില്‍ബോയ്


ജപ്പാനിലെ ഹിരോഷിമ


ഓരോ യുദ്ധവും മാനവരാശിക്ക് ഏല്‍പിക്കുന്ന ദുരിതം ചെറുതല്ല.യുദ്ധം സര്‍വനാശ,ത്തെയാണ് ക്ഷണിച്ചുവരുത്തുന്നത്.ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മയ്ക്ക് നൂറുവയസ്സ് തികയുന്നു.മാനവചരിത്രത്തിന്റെ സമസ്തമേഖലകളെയും സാരമായി ബാധിച്ച മഹാസംഭവമായിരുന്നു ഒന്നാം ലോകമഹായുദ്ധം.ഒരു രാഷ്ട്രിയകൊലപാതകത്തില്‍ തുടങ്ങി ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിച്ച യുദ്ധമായിരുന്നു അത്.

1939 സപ്തംബര്‍ ഒന്നുമുതല്‍ 1945 ആഗസ്ത് പതിനഞ്ച് വരെ നീണ്ട രക്തരൂക്ഷിതമായഏറ്റുമുട്ടലാണ് രണ്ടാംലോകമഹായുദ്ധം.ജര്‍മനിയിലും ഇറ്റലിയിലുമുണ്ടായ നാസിസത്തിന്റെയും ഫാസിസത്തിന്റെയും വളര്‍ച്ച, തീവ്രദേശീയത,സാമ്രാജ്യത്വ അധിനിവേശങ്ങള്‍ തുടങ്ങിയവയാണ് യുദ്ധത്തിന് കാരണമായത്.നാലുകോടി ജനങ്ങളുടെ ജീവനാണ് ഈയുദ്ധം അപഹരിച്ചത്.യുദ്ധത്തില്‍ പ്രത്യക്ഷമായി 50രാജ്യങ്ങള്‍ പങ്കെടുത്തു.കരയിലും കടലിലും ആകാശത്തുമായി നടന്ന യുദ്ധത്തില്‍ പുത്തന്‍ ആയുധങ്ങളും തന്ത്രങ്ങള്ം ഉപയോഗിച്ചു.ഈ യുദ്ധത്തിലാണ് ആദ്യമായി അണുബോംബ് വര്ഷിക്കപ്പെട്ടത്.1945 ആഗസ്ത് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ആഗസ്ത് ഒമ്പതിന് നാഗസാക്കിയിലും.അണുവികിരണത്തിന്റെ അനന്തരഫലങ്ങള്‍ ജപ്പാന്‍ ജനത ഇന്നും അനുഭവിക്കുകയാണ്.

ഇത്രയൊക്കെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടും യുദ്ധക്കൊതി തീരുന്നില്ല.ഇസ്രയേലിലെയും പലസ്തീനിലെയും ചോരകുടിയന്‍മാരുടെ കലിയടങ്ങുന്നില്ല.ഗാസാമുനമ്പില്‍ കൊല്ലപ്പെടുന്നത് നിരപരാധികളും നിരാലംബരുമായ കുഞ്ഞുങ്ങളും സ്ത്രീകളുമാണ്.ഇസ്രയേല്‍ പട്ടാളം അമേരിക്കയുടെ പിന്‍ബലത്തില്‍ രണ്ടാഴ്ച കൊണ്ടുതന്നെ ആയിരത്തോളം പേരെ വധിച്ചു.അതിലേറെ പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും വീട് ഉള്‍പ്പെടെ സകലതും നഷ്ടമാവുകയും ചെയ്തു.മരിച്ചവരിലേറെയും പിഞ്ചുകുട്ടികളാണെന്നുള്ളത് ലോകമനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു.

യുദ്ധങ്ങള്‍ എവിടെയാണെങ്കിലും എതിര്‍ക്കപ്പെടണം.ഏതുയുദ്ധതിതിലും പിടഞ്ഞൊടുങ്ങുന്നത് സാധാരണക്കാരാണ്.സാധാരണ ജനങ്ങള്‍ക്ക് അവര്‍ ഏതുരാജ്യക്കാരായാലും പരസ്പരം ശത്രുതയില്ല.പിന്നെ ആര്‍ക്കുവേണ്ടിയാണ് യുദ്ധം?അധികാര ദുരമൂത്ത ചിലഭരണാധികാരികളാണ് യുദ്ധം ക്ഷണിച്ചുവരുത്തുന്നത്.ചെറുതും വലുതുമായ യുദ്ധങ്ങള്‍ ജനങ്ങള്‍ക്ക് സമ്മാനിക്കുന്നത് ദുരിതവും പട്ടിണിയും തീരാരോഗങ്ങളും മാത്രം.ലോകമനസാക്ഷി യുദ്ധത്തിന്റെ തീജ്വാലകള്‍ക്കു മുന്നില്‍ പകച്ചുനിന്ന ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ചരിത്രത്തിലുണ്ടായിട്ടുണ്ട്.അതിന്നും തുടരുന്നു.അധികാരക്കൊതിയന്‍മാരായ ഭരണാധികാരികളുടെ ദുരയടങ്ങുന്നില്ല.ഇതാ,ഇപ്പോള്‍ ഗാസാമുനമ്പില്‍ നിന്ന് കുഞ്ഞുങ്ങളുടെയും സ്ത്രീകളുടേയും നിലവിളികളുയരുന്നു.എന്നുതീരും ഈ യുദ്ധക്കൊതി?ഈ ഹിരോഷിമാ ദിനത്തില്‍ നാമോരോരുത്തരും യുദ്ധഭീകരതയെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കണം.


No comments:

Post a Comment